ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി
ദില്ലി: ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി. എത്യോപ്യൻ നാഷണൽ പാലസിൽ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്കി. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായി മോദി ചർച്ച നടത്തി. നരേന്ദ്ര മോദിക്ക് എത്യോപ്യൻ പ്രധാനമന്ത്രി അത്താഴ വിരുന്നും നല്കി. നാളെ എത്യോപ്യൻ പാർലമെൻറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി ഇതാദ്യമായാണ് എത്യോപ്യ സന്ദർശിക്കുന്നത്. ഭീകരവാദം നേരിടുന്നതിന് ഇന്ത്യയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഭീകരവാദവും മതമൗലികവാദവും ചെറുക്കുന്നതിൽ അബ്ദുള്ള രാജാവിന്‍റെ പങ്കിനെ മോദി പ്രശംസിച്ചു. പരസ്പര സഹകരണം കൂട്ടാനുള്ള അഞ്ചു കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പു വച്ചു. ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ തൻറെ വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്താണ് പ്രധാനമന്ത്രിയെ ജോർദാൻ മ്യൂസിയം കാണിക്കാൻ കൊണ്ടു പോയത്.
സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. ഈ സന്ദർഭത്തിന്‍റെയും ബന്ധത്തിന്‍റെയും ആഴം കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപികകുമോ എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾ.


