ഉഭയകക്ഷി സഹകരണത്തിലെ പുരോഗതികൾ അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ ഇരുനേതാക്കളും കൈമാറുകയും ചെയ്തു
ദില്ലി: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും പരസ്പരം ബഹുമാനിക്കുന്നതും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങള്‍ നടത്താന്‍ ഇരു നേതാക്കളും ധാരണയിലായി.
ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പുരോഗതിയും അവര്‍ അവലോകനം ചെയ്തു, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും ഇരു നേതാക്കളും കൈമാറി. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ചര്‍ച്ചയ്ക്കും നയതന്ത്ര ബന്ധത്തിനും അനുകൂലമായ ഇന്ത്യയുടെ സുസ്ഥിര നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
