കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി  ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോയില്‍ യാത്ര നടത്തി. യുപിയിവെ ബിനാ-പങ്കി  ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 

കാണ്‍പൂര്‍: ഇരട്ട എഞ്ചിനുള്ള സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്ന് (Government of Uttar Pradesh) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂര്‍ മെട്രോ റെയില്‍ (Kanpur Metro inauguration) പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി(Prime Minister). മുന്‍കാലങ്ങളിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ ഇരട്ട എഞ്ചിനുള്ള ഇന്നത്തെ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വികസന പ്രതിച്ഛായയില്‍ തന്നെ മാറ്റം വന്നിരിക്കുന്നു. നിയമിവിരുദ്ധ ആയുധങ്ങളുടെ പേരില്‍ അറിയസപ്പെട്ടിരുന്ന സംസ്ഥാനം ഇന്ന് രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വലിയ സംഭാവന നല്‍കുന്ന പ്രതിരോധ ഇടനാഴിയായി മാറിയെന്നും നരേന്ദ്രമോദി (Narendra Modi) പറഞ്ഞു.

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോയില്‍ യാത്ര നടത്തി. യുപിയിവെ ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യുപിയുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കാണ്‍പൂരില്‍ ജനങ്ങളോട് സംസാരിച്ചത്.
ദീന്‍ ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്‌പേയി, സുന്ദര്‍ സിംഗ് ഭണ്ഡാരി തുടങ്ങിയ അതികായരായ നേതാക്കളെ രൂപപ്പെടുത്തിയതില്‍ യുപിക്കുള്ള പങ്ക് പ്രദാനമന്ത്രി ജനങ്ങളോട് പങ്കുവച്ചു. ബിജെപി സര്‍ക്കാരാണ് കാണ്‍പൂര്‍ മെട്രോയുടെ തറക്കല്ലിട്ടത്, ബിജെപി സര്‍ക്കാര്‍ തന്നെ അത് നാടിന് സമര്‍പ്പിക്കുകയുമാണ്. ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ തറക്കല്ലിട്ടു, ഞങ്ങളുടെ തന്നെ ഗവണ്‍മെന്റ് അതിന്റെ പണി പൂര്‍ത്തിയാക്കി'-മോദി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം, സംസ്ഥാനത്ത് തന്നെ നിര്‍മ്മാണം നടക്കുന്ന രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേ, ഉത്തര്‍പ്രദേശില്‍ വരുന്ന ചരക്ക് ഇടനാഴി കേന്ദ്രം തുടങ്ങി പ്രധാന നേട്ടങ്ങളുടെ പട്ടികയും മോദി ജനങ്ങളോട് വിശദീകരിച്ചു.

2014-ന് മുമ്പ് ഉത്തര്‍പ്രദേശില്‍ ഓടിയിരുന്ന മെട്രോയുടെ ആകെ ദൈര്‍ഘ്യം 9 കിലോമീറ്ററായിരുന്നു. 2014 നും 2017 നും ഇടയില്‍ മെട്രോയുടെ നീളം മൊത്തം 18 കിലോമീറ്ററായി വര്‍ദ്ധിച്ചു. ഇന്ന് കാണ്‍പൂര്‍ മെട്രോ കൂടി ഉള്‍പ്പെടുത്തിയാല്‍, സംസ്ഥാനത്തെ മെട്രോയുടെ നീളം ഇപ്പോള്‍ 90 കിലോമീറ്റര്‍ കവിഞ്ഞിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി ''ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്' സുദൃഡമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുന്‍പ് ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തിയിരുന്നില്ല. 'എല്ലാവീട്ടിലും ജലം' എന്ന പദ്ധതിയിലൂടെ ഇന്ന് ഞങ്ങള്‍ യു.പിയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുകയാണ്. 

പ്രധാനമന്ത്രി സ്വാനിധി യോജനയിലൂടെ സംസ്ഥാനത്തെ 7 ലക്ഷത്തിലധികം ആളുകള്‍ക്ക് 700 കോടിയിലധികം രൂപ ലഭിച്ചു. മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ 15 കോടിയിലധികം പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തി. 2014ല്‍ രാജ്യത്ത് 14 കോടി പാചകവാതക (എല്‍.പി.ജി) കണക്ഷനുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 30 കോടിയിലേറെയുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 1.60 കോടി കുടുംബങ്ങള്‍ക്ക് പുതിയതായി പാചകവാതക (എല്‍.പി.ജി) കണക്ഷന്‍ ലഭിച്ചു.
യോഗി ഗവണ്‍മെന്റ് മാഫിയ സംസ്‌കാരം ഇല്ലാതാക്കിയത് യു.പിയിലെ നിക്ഷേപ വര്‍ദ്ധനയിലേക്ക് നയിച്ചുവെന്ന് മെച്ചപ്പെട്ട ക്രമസമാധാന നിലയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചു. 

വ്യാപാര, വ്യവസായ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കാണ്‍പൂരിലും ഫസല്‍ഗഞ്ചിലും ഒരു മെഗാ ലെതര്‍ സ്റ്റോറിന് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രതിരോധ ഇടനാഴിയും ഒരു ജില്ല ഒരു ഉല്‍പ്പന്നം പോലുള്ള പദ്ധതികളും കാണ്‍പൂരിലെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പ്രയോജനപ്പെടും. നിയമത്തെ ഭയന്ന് കുറ്റവാളികള്‍ തെറ്റുകളില്‍ നിന്നും പിന്മാറി. അടുത്തിടെ വിവിധ റെയ്ഡുകളിലൂടെ ഉദ്യോഗസ്ഥരുടെ പക്കല്‍ അനധികൃത പണം കണ്ടെത്തിയിരുന്നു. ഇത്തരക്കാരുടെ തൊഴില്‍ സംസ്‌കാരം ആളുകള്‍ കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.