വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിനായി എബിവിപി- ബജ്റംഗ് ദൾ പ്രവർത്തകരെയും പുറത്തുനിന്നുള്ള ഗുണ്ടകളെയും വൈസ് ചാൻസ്‍ലർ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് പറഞ്ഞു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസ് സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. ക്യാംപസ് സന്ദർശിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ സ്വയം വിലയിരുത്തുണമെന്നും ഖാലിദ് ആവശ്യപ്പെട്ടു. ജെഎൻയുവിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് മുംബൈ ഗേറ്റ് വേയ്ക്ക് സമീപം നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ പോയിട്ട് പറയും, എല്ലാം മാറുമെന്നും എല്ലാം ശരിയാകുമെന്നും. എന്നാൽ, അദ്ദേഹം ജെഎൻയു സന്ദർശിച്ച് സ്വയം വിലയിരുത്തുമോ?, ഉമർ ഖാലിദ് പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഫീസ് വര്‍ധനയ്ക്കെതിരെ കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന വിദ്യാർഥി സമരത്തെ അടിച്ചമർത്താനാണ് ഇത്തരത്തിൽ മുഖംമൂടി ധരിച്ചുള്ള ആക്രമണമെന്നും ഖാലിദ് പറഞ്ഞു.
വിദ്യാർഥികൾ വളരെ സമാധാനപരമായാണ് സമരം ചെയ്യുന്നത്. പക്ഷെ പൈശ്ചാചികമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും വിദ്യാർഥികൾക്ക് നേരെ ഉണ്ടാകുന്നത്. നേരത്തെ അന്ധരായ വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നത് നമ്മൾ കണ്ടതാണ്. ഇന്ന് ഈ ക്രൂരതയ്ക്കിടയിലും ജെഎൻയുവിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ, ഇത്തരമൊരു പ്രതിഷേധം എങ്ങനെയാണ് അടിച്ചമർത്തേണ്ടതെന്ന് വൈസ് ചാൻസ്‍ലർക്ക് അറിയില്ല. ഇതാണ്, വിദ്യാർഥികളെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കിയത്.
എബിവിപി-ബജ്റംഗ് ദൾ പ്രവർത്തകരെയും ജെഎൻയുവിന് പുറത്തുനിന്നുള്ള ഗുണ്ടകളെയും വാടകയ്ക്കെടുത്താണ് വിദ്യാർഥികള്‍ക്കെതിരെ വൈസ് ചാൻസ്‍ലർ ആക്രമണം അഴിച്ചുവിട്ടത്. ഫീസ് വർധനക്കെതിരെ വിദ്യാർഥികൾ നടത്തുന്ന സമരത്തെ ആക്രമണത്തിലൂടെ തകർക്കാമെന്നാണ് അവർ കരുതിയത്, അത് തന്നെയാണ് അവരുടെ ലക്ഷ്യമെന്നും ഉമർ ഖാലിദ് കൂട്ടിച്ചേർത്തു.
ജനുവരി അഞ്ചിന് വൈകിട്ടോടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ക്യാംപസിനകത്തെ വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം പത്തൊമ്പതോളം വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സയിലാണ്. ഇതില്‍ തലയ്ക്ക് പരിക്കേറ്റ ചില വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
