രാജ്യത്തിന് മുഴുവൻ മാതൃകയായ അഭിനന്ദ് വർദ്ധമാൻ തമിഴ്നാട്ടുകാരൻ ആണെന്നതിലും  അഭിമാനമുണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കന്യാകുമാരി: ധീര സൈനികൻ എയർഫോഴ്സ് വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദൻ വർദ്ധമാന്‍റെ ധീരതയെ പ്രശംസിച്ചത്. രാജ്യത്തിന് മുഴുവൻ മാതൃകയായ അഭിനന്ദന്‍ വർദ്ധമാൻ തമിഴ്നാട്ടുകാരൻ ആണെന്നതിലും അഭിമാനമുണ്ട്. ഉറിയിലെയും പുൽവാമയിലെയും ഭീകരാക്രമത്തിനും ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഫെബ്രുവരി 27നാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെ അഭിനന്ദനെ കൈമാറാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിക്കുകയായിരുന്നു. 

വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു. 

വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്.