ഉടമകളെ അറിയിക്കാതെയായിരുന്നു റവന്യു വകുപ്പിന്റെ നടപടി. 20 ഓളം കുടുംബങ്ങളുടെ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. നടപടിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. 

കവരത്തി: പ്രതിഷേധങ്ങൾക്കിടയിൽ ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി അഡ്മിനിസ്ടേറ്റർ ഫ്രഫുൽ പട്ടേൽ. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിൽ റവന്യു വകുപ്പ് കൊടി നാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ദ്വീപ് നിവാസികൾ ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാദമായ ഭരണ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെ ഉദ്യോഗസ്ഥർ ചുവന്ന കൊടി നാട്ടി. എന്താനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി.

ലക്ഷ്ദ്വീപിന്‍റെ വികസനത്തിനായ വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചതാണ് ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം. ഈ കരട് നിയമം അതേ പടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല. ഇതിനടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. തന്‍റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റർ വിമർശിച്ചിരുന്നു. ഇതിന് പിറെകയാണ് ഭൂമി ഏറ്റെടുക്കൽ റവന്യു വകുപ്പ് വേഗത്തിലാക്കിയത്.