ട്വിറ്ററിൽ ആരാകും താരം; പ്രിയങ്ക ഗാന്ധിയും സോഷ്യൽ യുദ്ധത്തിൽ ചുവടുറപ്പിക്കുന്നു
ഫെബ്രുവരി 11 ാം തിയതി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയ പ്രിയങ്ക കൃത്യം ഒരുമാസം പിന്നിടുമ്പോൾ ട്വീറ്റുകളുമായി കളം നിറയുകയാണ്. സബർമതി ആശ്രമം സന്ദർശിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ചായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ അരങ്ങേറ്റം. മഹാത്മ ഗാന്ധിയുടെ വചനങ്ങൾ ഏറ്റുപറഞ്ഞുള്ള ആദ്യ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
ദില്ലി: ഒന്നരപതിറ്റാണ്ടിലേറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തിയിട്ട് അധികം നാളായിട്ടില്ല. കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചടുത്തോളം പ്രിയങ്കയുടെ വരവ് നൽകിയ ആവേശം ചെറുതല്ല. നിർണായകമായ പൊതുതെരഞ്ഞെടുപ്പ് യുദ്ധത്തിൽ രാഹുൽഗാന്ധി പട നയിക്കുമ്പോൾ കരുത്ത് പകരുകയാണ് പ്രിയങ്ക.
ഉത്തർപ്രദേശിന് പുറത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ പങ്കെടുത്ത പ്രിയങ്ക രാജ്യശ്രദ്ധയാകർഷിക്കുകയാണെന്നതിൽ എതിരാളികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ തികഞ്ഞ പക്വതയാർന്ന വെല്ലുവിളിയാണ് അവർ നടത്തിയതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്. പൊതുയോഗങ്ങളും പ്രചരണ റാലികളുമായി രാജ്യമാകെ പോരാട്ടം നയിക്കാൻ തയ്യാറെടുക്കുന്ന പ്രിയങ്ക സോഷ്യൽ മീഡിയയിലും ചുവടുറപ്പിക്കുകയാണ്.
ഫെബ്രുവരി 11 ാം തിയതി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയ പ്രിയങ്ക കൃത്യം ഒരുമാസം പിന്നിടുമ്പോൾ ട്വീറ്റുകളുമായി കളം നിറയുകയാണ്. സബർമതി ആശ്രമം സന്ദർശിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ചായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ അരങ്ങേറ്റം. മഹാത്മ ഗാന്ധിയുടെ വചനങ്ങൾ ഏറ്റുപറഞ്ഞുള്ള ആദ്യ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഷ്ട്രീയമായ പോരാട്ടവും എതിരാളികൾക്കെതിരായ ആക്രമണവും ഒന്നും തുടങ്ങിയിട്ടില്ല. വരും നാളുകളിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള ആക്രമണം പ്രിയങ്ക തുടങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്.
നേരത്തെ ഒരു ട്വീറ്റ് പോലും ഇടുന്നതിന് മുൻപേ വേരിഫൈഡ് ആയി പ്രിയങ്കയുടെ അക്കൗണ്ട് വാർത്തകളിൽ ഇടം നേടിയിരുന്നു. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറിൽ തന്നെ കാൽ ലക്ഷത്തിലധികം ആളുകൾ പിന്തുടർന്ന് എത്തുകയും ചെയ്തിരുന്നു. രണ്ടര ലക്ഷത്തിലധികം പേരാണ് ഒരു മാസം കൊണ്ട് പ്രിയങ്കയെ പിന്തുടരുന്നത്. അതേസമയം എട്ട് പേരെയാണ് പ്രിയങ്ക പിന്തുടരുന്നത്. കോൺഗ്രസിൻറെ ഔദ്യോഗിക അക്കൗണ്ട്, രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ജ്യോതിരാതിഥ്യ സിന്ധ്യ, അശോഖ് ഘലോട്ട്, രൺദീപ് സിങ്ങ്, സുഷ്മിത ദേവ് എന്നിവരെയാണ് പ്രിയങ്ക പിന്തുടരുന്നത്.
“I object to violence because when it appears to do good, the good is only temporary; the evil it does is permanent.”
— Priyanka Gandhi Vadra (@priyankagandhi) March 12, 2019
Mahatma Gandhi pic.twitter.com/bxh4cT3Y5O