സാമ്പത്തിക സംവരണം, മഹാരാഷ്ട്രയിലെ രാഷ്ട്രിയ പ്രതിസന്ധി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരീക്ഷ എന്നീ കേസുകളുടെ നടപടികളാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.

ദില്ലി:ഭരണഘടന ബഞ്ചിലെ നടപടികൾ തത്സമയം ഓൺലൈനിലൂടെ കാണിച്ച് സുപ്രീംകോടതി. മൂന്ന് ഭരണഘടന ബഞ്ചിലെ നടപടികളുടെ ലൈവ് സ്ട്രീമിംഗാണ് ഇന്ന് തുടങ്ങിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ സാമ്പത്തിക സംവരണ കേസ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിലെ മഹാരാഷ്ട്ര അധികാര തർക്കത്തിലെ വാദം, ജസ്റ്റിസ് എസ്കെ കൗളിൻറെ നേതൃത്വത്തിലുള്ള ബഞ്ചിലെ ബാർകൗൺസിൽ പരീക്ഷ കേസ് എന്നിവയാണ് തത്സമയം ഇന്ന് നല്കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിൽ ഇന്ന് വാദം തുടങ്ങിവച്ചത് മലയാളി അഭിഭാഷകനായ വികെ ബിജു ആണ്. യൂടൂബിലൂടെയാണ് തത്സമയ സംപ്രേക്ഷണം തുടങ്ങിയത്. ചീഫ് ജസ്റ്റിസ് യുയു ലളിത് കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ഭരണഘടന ബഞ്ചിലെ നടപടികൾ തത്സമയം നല്കാൻ തീരൂമാനിച്ചത്. 

അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുകുൾ റോത്തഗി

അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി. തീരുമാനം മുകുൾ റോത്തഗി കേന്ദ്രസർക്കാറിനെ അറിയിച്ചു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. നിലവിലെ അറ്റോർണി ജനറല്‍ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം 30 ന് തീരുകയാണ്. തുടരാന്‍ താല്‍പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മുകുൾ റോത്തഗിയും ഇത് നിരാകരിച്ചതോടെ പുതിയൊരാളെ കേന്ദ്രസർക്കാറിന് ഉടന്‍ കണ്ടെത്തേണ്ടി വരും.

പൗരത്വ നിയമഭേദഗതിക്കും കശ്മീർ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹർജികൾ കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് മുകുൾ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന അഭ്യർത്ഥിച്ചതായി സൂചനകളുണ്ടായിരുന്നു. മുമ്പ് 2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2017 -ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്.

ജൂൺ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാൽ കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമാണ് കെ കെ വേണുഗോപാല്‍. മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്‍റെ കാലാവധി അന്ന് നീട്ടി നൽകിയത്. നിയമ ഉപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

ലഖിംപൂർ ഖേരി കേസിലെ പ്രതിക്ക് വേണ്ടിയും മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകന് ആര്യൻ ഖാന് വേണ്ടിയും റോത്തഗി ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി വാദിച്ചതും മുകള്‍ റോത്തഗിയായിരുന്നു.