പോണ്ടിച്ചേരി സർവകലാശാലയിൽ സംഘർഷാവസ്ഥ; ക്യാമ്പസിനകത്ത് സിആർപിഎഫ്
ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് പ്രതിഷേധക്കാർക്കെതിരായ നടപടി. ക്യാമ്പസിനകത്ത് മണിക്കൂറുകളോളം പ്രതിഷേധക്കാരെ പൊലീസ് തടങ്കലില്‍ വച്ചെന്ന് വിദ്യാര്‍ത്ഥികള്‍.
ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംഘർഷാവസ്ഥ. ഫീസ് വര്‍ധനവിലും പൗരത്വ നിയമ ഭേദഗതിയിലും ഉള്‍പ്പടെ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് പ്രതിഷേധക്കാർക്കെതിരായ നടപടി.
ക്യാമ്പസികത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ക്യാമ്പസിനകത്ത് മണിക്കൂറുകളോളം പ്രതിഷേധക്കാരെ പൊലീസ് തടങ്കലില്‍ വച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇവർക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നൽകിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ഫീസ് വർധനവ്, പൗരത്വ നിയമ ഭേദഗതി ഉൾപ്പടെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് നടപടി.
അതേസമയം ചെന്നൈയിലെ ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിക്കാെപ്പമാണ് പിണറായി വിജയന്‍ പ്രതിഷേധ വേദിയിലെത്തുക. വൈകിട്ട് ആറ് മണിക്കാണ് പ്രതിഷേധ സംഗമം.