75 കൊവിഡ് രോഗികളുള്ള വാര്‍ഡിലെ ശുചിമുറി വൃത്തിഹീനമാണ് എന്ന് രോഗികള്‍ അദേഹത്തോട് പരാതി പറഞ്ഞിരുന്നു

പുതുച്ചേരി: കൊവിഡ് 19 വാര്‍ഡിലെ ശുചിമുറി വൃത്തിഹീനമെന്ന രോഗികളുടെ പരാതിയെ തുടര്‍ന്ന് വൃത്തിയാക്കാന്‍ നേരിട്ടിറങ്ങി പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാഡി കൃഷ്‌ണ റാവു. പുതുച്ചേരി സര്‍ക്കാരിന് കീഴിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. 

മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മല്ലാഡി ക‍ൃഷ്‌ണ റാവു. 75 കൊവിഡ് രോഗികളുള്ള വാര്‍ഡിലെ ശുചിമുറി വൃത്തിഹീനമാണ് എന്ന് രോഗികള്‍ അദേഹത്തോട് പരാതി പറഞ്ഞു. ഉടനടി ക്ലീനിംഗ് ബ്രഷും അണുനാശിനികളും ആവശ്യപ്പെട്ട ആരോഗ്യമന്ത്രി ശുചിമുറി വൃത്തിയാക്കാന്‍ ആരംഭിക്കുകയായിരുന്നു. 

ശുചീകരണ ജോലിക്കാരുടെ അഭാവമാണ് ഗുരുതര സാഹചര്യത്തിന് കാരണം. ഉപയോഗ ശേഷം ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് യുവ രോഗികളോട് നിര്‍ദേശിച്ചു അദേഹം. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നികത്താന്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും ശുചീകരണ തൊഴിലാളികളും അടക്കം 458 പേരുടെ കരാര്‍ നിയമനത്തിന് ഒരുങ്ങുകയാണ് പുതുച്ചേരി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി 80 സ്റ്റാഫ് നഴ്‌സുമാര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്, പ്രതിദിന രോഗ ബാധ കുതിച്ചുയരുന്നു