തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റിൽ. രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതിയെയും ഭര്‍ത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്‍റെ ബൈറ്റിൽ അസഭ്യ പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നാടകീയമായി പുലർച്ചെ വീട് കയറിയാണ് രേവതിയെ അറസ്റ്റ് ചെയ്തത്.
രേവതിയുടെ ഭർത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രേവതിയുടെ സഹപ്രവർത്തക തൻവി യാദവും അറസ്റ്റിലായി. ഇവരെയും രാവിലെ വീട്ടിൽ കയറി ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പൾസ് ന്യൂസ് ബ്രേക്കിന്‍റെ ഓഫീസും സീൽ ചെയ്തു. രേവതിയുടെ അറസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നിരവധി മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്തെത്തി. രാഹുൽ ഗാന്ധിയെ അടക്കം ടാഗ് ചെയ്ത് ഇതാണോ മാധ്യമസ്വാതന്ത്ര്യം എന്ന ചോദ്യമുയർത്തി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.

