പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അൽ ബദർ ഭീകര സംഘടനാംഗമായ ഇയാൾ 'ഡോക്ടർ' എന്നറിയപ്പെട്ടിരുന്നു. പാകിസ്ഥാനിൽ അടുത്തിടെയായി നടക്കുന്ന ഭീകരരുടെ ദുരൂഹ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
ദില്ലി: പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും അജ്ഞാതരുടെ ആക്രമണം. ഇത്തവണ പാക് അധീന കശ്മീരിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദിൽവെച്ചാണ് ഇയാളെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അൽ ബദർ എന്ന ഭീകര സംഘടനയിലെ അംഗമാണ് ഇയാൾ. 2022-ൽ കേന്ദ്രം സർക്കാർ ബുർഹാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. പുൽവാമ നിവാസിയായ ഇയാളെ 'ഡോക്ടർ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പുൽവാമയിലെ രത്‌നിപോറ മേഖലയിലെ ഖർബത്‌പോറയിൽ ജനിച്ച ബുർഹാൻ 2017 ൽ ഉന്നത പഠനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയത്. പിന്നീട്, നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേരുകയും താമസിയാതെ ആ സംഘടനയിലെ കമാൻഡർ പദവിയിലേക്ക് എത്തുകയും ചെയ്തു. കശ്മീരിലേക്ക് മടങ്ങിയെത്തിയ ഇയാൾ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങി. തെക്കൻ കശ്മീരിൽ, ബുർഹാൻ പുൽവാമ മുതൽ ഷോപ്പിയാൻ വരെ തന്റെ ശൃംഖല വികസിപ്പിച്ചു. 2019 ഫെബ്രുവരി 14-ന് നടന്ന പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളുമായി ബുർഹാന് ബന്ധമുണ്ട്. പുൽവാമ ആക്രമണം നടത്തിയ ഭീകരർക്ക് സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും നൽകിയത് ഹംസ ബുർഹാനായിരുന്നുവെന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു. 2020 നവംബർ 18 ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലും ബുർഹാൻ പങ്കാളിയാണെന്ന് കണ്ടെത്തി. ബുർഹാനെ പിടികൂടാൻ വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു.
ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു പുൽവാമയിൽ നടന്നത്. ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയത്. ലെത്‌പോറയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഭീകരൻ ഇടിച്ചുകയറ്റി. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. പുൽവാമ ആക്രമണത്തിന് പിന്നാലെ, ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി.
ഭീകരരെയും ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളിലെ ഉന്നത കമാൻഡർമാരെയും ലക്ഷ്യമിട്ട് നടന്ന നിരവധി നിഗൂഢ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബുർഹാന്റെ കൊലപാതകമെന്നതും ശ്രദ്ധേയം. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കൊലപാതകത്തിന് പിന്നിൽ അജ്ഞാതരായ തോക്കുധാരികൾ ആണെന്ന് പറയുന്നു. കഴിഞ്ഞ മാസം, പഹൽഗാം ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപക അംഗമായ അമീർ ഹംസയെ ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു. മാർച്ചിൽ, ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു.
ഒരു വർഷം മുമ്പ്, പാകിസ്ഥാനിലെ ഝലം സിന്ധിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ ഭീകരനായ അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ ഖത്തൽ, 2024-ൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ റിയാസി ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു. 2023 മുതൽ പാകിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഏഴ് മാസത്തിനിടെ കുറഞ്ഞത് ഏഴ് തീവ്രവാദികളെയെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.
