Punjab Election 2022 : കോൺഗ്രസിന് 'എട്ടിന്റെ പണി'; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയായി, തർക്കം തുടരുന്നു
തർക്കമുള്ള എട്ട് സീറ്റ് ഒഴിവാക്കിയാണ് രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സീറ്റുകളിൽ സമവായത്തിൽ എത്താൻ സംസ്ഥാന നേതൃത്വത്തിനായിട്ടില്ല. നേരത്തെ, നേതാക്കൾ തമ്മിലുള്ള തർക്കം കാരണമാണ് പഞ്ചാബിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയത്. ഇപ്പോഴും ഈ പ്രശ്നം പൂർണമായി അടങ്ങിയിട്ടില്ല
അമൃത്സർ: പഞ്ചാബിൽ (Punjab) രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് (Congress Candidate List) പ്രഖ്യാപിച്ചു. 23 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. തർക്കമുള്ള എട്ട് സീറ്റ് ഒഴിവാക്കിയാണ് രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സീറ്റുകളിൽ സമവായത്തിൽ എത്താൻ സംസ്ഥാന നേതൃത്വത്തിനായിട്ടില്ല. നേരത്തെ, നേതാക്കൾ തമ്മിലുള്ള തർക്കം കാരണമാണ് പഞ്ചാബിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയത്. ഇപ്പോഴും ഈ പ്രശ്നം പൂർണമായി അടങ്ങിയിട്ടില്ല.
31 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ സി വേണുഗോപാൽ അടങ്ങുന്ന പ്രത്യേക സമിതിയെ ഹൈക്കമാൻഡ് നിയോഗിച്ചിരുന്നു. ഇതിന് ശേഷവും ഇനി എട്ട് സീറ്റുകളിലെ തർക്കങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ വിഷയത്തിലും ഛന്നി രണ്ടാം സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും ഭിന്നതയുണ്ട്. എന്നാൽ, ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഭൂരിപക്ഷം വരുന്ന മറ്റു സിഖ് സമുദായങ്ങൾ പിണങ്ങുമോ എന്ന ഭയമാണ് കോൺഗ്രസിനുള്ളത്. ഇതിനാൽ കൂട്ടായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് എന്ന നിലാപാടാണ് ഹൈക്കമാൻഡിനുള്ളത്.
അതേസമയം, സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി 10 സീറ്റുകളിലധികം നേടില്ല. സംസ്ഥാനത്തെ 100 മണ്ഡലങ്ങളില്‍ സഞ്ചരിച്ചു. അഭിപ്രായ സര്‍വ്വെ ഫലത്തില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് താഴെതട്ടില്‍ നിന്നും ലഭിക്കുന്നതെന്ന് ബാദല്‍ അവകാശപ്പെട്ടു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദള്‍, ഇക്കുറി ബിഎസ്പിയുമായാണ് സഖ്യം രൂപികരിച്ചിരിക്കുന്നത്. ആകെയുള്ള 117 സീറ്റില്‍ ശിരോമണി അകാലിദള്‍ 97 സീറ്റിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കുന്നത്.