Asianet News MalayalamAsianet News Malayalam

തെറ്റായ പരിശോധനാഫലം; ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ്

 അഞ്ച് കിറ്റുകള്‍ തെറ്റായ പരിശോധനാഫലം നല്‍കിയ സാഹചര്യത്തിലാണ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചത്. ചൈനയില്‍ നിന്ന് എത്തിച്ച കിറ്റുകള്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.

punjab to return all chinese rapid test kits to ICMR
Author
Delhi, First Published Apr 23, 2020, 12:05 PM IST

ഛണ്ഡീഗഡ്: സംസ്ഥാനത്തിന് ലഭിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളെല്ലാം ഐസിഎംആറിന് തിരികെ നല്‍കുമെന്ന് പഞ്ചാബ്. ചൈന ഉത്പാദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് തിരികെ നല്‍കുക. അഞ്ച് കിറ്റുകള്‍ തെറ്റായ പരിശോധനാഫലം നല്‍കിയ സാഹചര്യത്തിലാണ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചത്.

ചൈനയില്‍ നിന്ന് എത്തിച്ച കിറ്റുകള്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. നേരത്തെ,  ചൈനയില്‍ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഹരിയാന പിന്‍വലിച്ചിരുന്നു. താങ്ങാനാകാത്ത വില ചൂണ്ടിക്കാട്ടിയാണ് കിറ്റുകള്‍ ഹരിയാന വേണ്ടെന്ന് വച്ചിരിക്കുന്നത്.

ഇതിന് പകരമായി ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനാണ് തീരുമാനം. ഓരോ കിറ്റിനും 780 രൂപയാണ് ചൈന ഈടാക്കുന്നത്. എന്നാല്‍, ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ തീരുമാനത്തിലൂടെ നാല് കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ചൈനയില്‍ നിന്ന് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റ് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനകം 25,000 കിറ്റുകള്‍ ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി നല്‍തി കഴിഞ്ഞുവെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇന്നലെ പറഞ്ഞിരുന്നു.

ഐസിഎംആറും പൂന്നെ എല്‍ഐവിയുടെ അംഗീകരിച്ച ഈ കിറ്റുകള്‍ മനേസര്‍ ഐടി പാര്‍ക്കിലാണ് നിര്‍മിക്കുന്നത്. ഇതിനിടെ ചൈനയില്‍ നിന്ന് കൊണ്ട് വന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios