ഇരുരാജ്യങ്ങളുടെയും അതിർത്തിക്കുമധ്യേയുള്ള ഈ തർക്കപ്രദേശത്ത് കുടുങ്ങിയ വ്യക്തിയെ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ഇന്ത്യയോ ബംഗ്ലാദേശോ തയ്യാറാകാത്തതാണ് സംഘർഷാവസ്ഥ രൂക്ഷമാക്കിയത്.
ഷില്ലോംഗ്: മേഘാലയ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കയറിയ 55 കാരനായ ബംഗ്ലാദേശ് സ്വദേശിയെത്തി. തിരികെ അയയ്ക്കാനുള്ള ശ്രമത്തിനിടെ അതിർത്തി സേനകൾക്കിടയിൽ തർക്കം. നോ മാൻസ് ലാൻഡിൽ കുടുങ്ങി 55കാരൻ. പിന്നാലെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ അൽപനേരത്തേക്ക് സംഘർഷാവസ്ഥ. ബിഎസ്എഫിന്റെ പുഷ്ബാക്ക് നടപടിക്കിടെയാണ് സംഘർഷാവസ്ഥ രൂപം കൊണ്ടത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കുമധ്യേയുള്ള ഈ തർക്കപ്രദേശത്ത് കുടുങ്ങിയ വ്യക്തിയെ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ഇന്ത്യയോ ബംഗ്ലാദേശോ തയ്യാറാകാത്തതാണ് സംഘർഷാവസ്ഥ രൂക്ഷമാക്കിയത്.
അതിർത്തി സുരക്ഷാ സേനയായ ബി.എസ്.എഫും ബംഗ്ലാദേശ് ബോർഡർ ഗാർഡും തമ്മിൽ ഈ വിഷയത്തിൽ കടുത്ത തർക്കമാണ് നടന്നത്. കുടുങ്ങിക്കിടക്കുന്ന വ്യക്തി ബംഗ്ലാദേശ് പൗരനാണെന്നും അതിനാൽ അയൽരാജ്യം ഇയാളെ തിരികെ സ്വീകരിക്കണമെന്നുമാണ് ഇന്ത്യൻ അധികൃതരുടെ നിലപാട്. എന്നാൽ ഈ വാദം പൂർണ്ണമായും നിഷേധിക്കുന്ന ബംഗ്ലാദേശ് സേന ഇയാൾ ഇന്ത്യക്കാരനാണെന്നും അതിർത്തി കടത്തിവിടാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ആരോപിച്ച് 55കാരനെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനിടയിൽ ബംഗ്ലാദേശ് അതിർത്തിയിൽ നാട്ടുകാർ കൂടി ചേർന്നതോടെ വലിയ രീതിയിലുള്ള ബഹളമാണ് മേഖലയിലുണ്ടായത്. ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് പിന്നാലെ 55കാരെ തിരിച്ച് രാജ്യത്ത് പ്രവേശിക്കാൻ ബംഗ്ലാദേശ് സേന അനുവദിക്കുകയായിരുന്നു.


