ഉത്തരാഖണ്ഡിനെ നയിക്കാൻ പുഷ്കര്‍ സിംഗ് ധാമി, 11-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ധാമി അധികാരമേല്‍ക്കുമ്പോള്‍ ബിജെപിയില്‍ അസ്വാസര്യം പുകയുകയാണ്. മുഖ്യമന്ത്രി സ്ഥാനം ധാമിക്ക് നല്‍കിയതില്‍ ബിജെപിയില്‍ അസ്വാരസ്യം ഉയർന്നിട്ടുണ്ട്
ദില്ലി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി ചുമതലയേറ്റു. ഉത്തരാഖണ്ഡിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രി ആയാണ് പുഷ്കര്‍ സിംഗ് ധാമി അധികാരത്തിലേറിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് ധാമി. പുഷ്കര്‍സിംഗ് ധാമിക്കൊപ്പം പതിനൊന്ന് പേര്‍ കൂടി രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ സത്യവാചകം ചൊല്ലി. അടുത്ത മാര്‍ച്ച് വരെയാണ് മന്ത്രിസഭയുടെ കാലാവധി.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ധാമി അധികാരമേല്‍ക്കുമ്പോള്‍ ബിജെപിയില്‍ അസ്വാസര്യം പുകയുകയാണ്. മുഖ്യമന്ത്രി സ്ഥാനം ധാമിക്ക് നല്‍കിയതില്‍ ബിജെപിയില്‍ അസ്വാരസ്യം ഉയർന്നിട്ടുണ്ട്. അസംതൃപ്തരെ ഒപ്പം ചേര്‍ത്ത് മുന്‍പോട്ടു പോകുക എന്ന വലിയ വെല്ലുവിളിയും, ഭരണ തുടര്‍ച്ചയുണ്ടാകണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദശവും ധാമിയുടെ സമ്മര്‍ദ്ദം കൂട്ടുന്നു.
മന്ത്രിമാരായ ധന്‍സിംഗ് റാവത്ത്,സത്പല്‍ മഹാരാജ് എന്നിവരടക്കം ഒരു കൂട്ടം സ്ഥാനമോഹികള്‍ മുഖ്യമന്ത്രി കസേര ആഗ്രഹിച്ചിടത്താണ് നാല്‍പത്തിയഞ്ചുകാരനായ ഖട്ടിമ എംഎല്‍എ പുഷ്കര്‍ സിംഗ് ധാമിക്ക് നറുക്ക് വീണത്. ഇന്നലെ നിയമസഭ കക്ഷിയോഗം ചേരുന്നത് വരെ ഉയര്‍ന്ന അഭ്യൂഹങ്ങളിവലൊന്നും ധാമിയുണ്ടായിരുന്നില്ല. അന്‍പത്തിയേഴ് എംഎല്‍എമാരടങ്ങുന്ന യോഗത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അറിയിക്കുമ്പോള്‍ പലരുടെയും നെറ്റി ൃചുളിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നവര്‍ എതിര്‍പ്പ് പരസ്യമാക്കിയിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. ചില എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയച്ചുവെന്നും വിവരമുണ്ട്.