കൊവിഡ് 19: കൊറോണ ബാധിതരെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കി പഞ്ചാബ്
ഓരോ ജില്ലയിലും ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബ്: കൊറോണ വൈറസ് ബാധയ്ക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ലുധിയാന എസിപി അനിൽ കോഹ്‍ലിയുടേതാണ് തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊറോണ വൈറസ് ബാധിതരെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസഥരുടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കാതെ അവർക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡയറക്ടർ ജനറൽ ഡിങ്കർ ഗുപ്ത അറിയിച്ചു. ഓരോ ജില്ലയിലും ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് രോഗിയുമായി നേരിട്ട് ബന്ധം പുലർത്തി എന്ന് സംശയം തോന്നിയാൽ അവരെ ഉടൻ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. അതുപോലെ കൊവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നവരെയും ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കും. പോഷകസമൃദ്ധമായ ഭക്ഷണം, ശുചിത്വം, ആരോഗ്യ പരിശോധന, ഗതാഗത സൗകര്യങ്ങൾ, വിനോദ വേളകൾ തുടങ്ങി ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഏർപ്പെടുത്തും. ആരോഗ്യ വകുപ്പ് പൊലീസിൽ നിയമിക്കുന്ന ഡോക്ടർമാർക്കായിരിക്കും ഇത്തരം ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ചുമതല. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്കുകൾ, കയ്യുറകൾ, ശരീരം മുഴുവൻ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രൊട്ടക്റ്റീവ് ഗിയർ എന്നിവ നൽകും