'രാഹുൽ ഗാന്ധിക്ക് തന്‍റെ സ്വപ്നങ്ങളിൽ പോലും സവര്‍ക്കറാകാൻ സാധിക്കില്ല, കാരണം...'; മറുപടിയുമായി കേന്ദ്ര മന്ത്രി
സവർക്കറുടെ ജന്മശതാബ്‍ദിയോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്തും താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും സവര്‍ക്കര്‍ ആകാൻ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്‌നേഹവും ആവശ്യമായതിനാൽ രാഹുലിന് തന്‍റെ മികച്ച സ്വപ്നങ്ങളില്‍ പോലും സവര്‍ക്കറാകാൻ സാധിക്കില്ല. മാപ്പ് പറയാൻ ഞാൻ സവര്‍ക്കറല്ല എന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. സവർക്കറുടെ ജന്മശതാബ്‍ദിയോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്തും താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ക്കറുടെ ധീരമായ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അതിന്‍റേതായ സുപ്രധാന സ്ഥാനമുണ്ട്. ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്റെ ജന്മശതാബ്‍ദി ആഘോഷിക്കാനുള്ള പദ്ധതികൾക്ക് വിജയാശംസകൾ നേരുന്നുവെന്നായിരുന്നു ഇന്ദിര ഗാന്ധി 1980 മെയ് 20ന് അയച്ച കത്തില്‍ എഴുതിയിരുന്നതെന്നും താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും രാഹുൽ ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും പറഞ്ഞിരുന്നു.
വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. 'ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്'- ഉദ്ധവ് പറഞ്ഞു.
14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ നമുക്ക് വായിക്കാനാവൂ. അത് ത്യാഗത്തിന്റെ ഒരു രൂപമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ നമ്മുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന ഒന്നല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ബിൽക്കിസ് ഭാനുവിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്