ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധി; കേന്ദ്ര സമ്മർദ്ദത്തിന് അടിപ്പെട്ടുവെന്ന് ആരോപണം
ദില്ലിയിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ടിനെതിരെ നടപടിയുണ്ടായത്
ദില്ലി: ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്ററെന്നും ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കുകയാണ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമെന്നും രാഹുൽ ആരോപിച്ചു. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
ദില്ലിയിൽ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ടിനെതിരെ നടപടിയുണ്ടായത്. പിന്നാലെ രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിനും പൂട്ട് വീണു. പാര്‍ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കൻ, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടു.
ദില്ലിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി ബാലിക കൊല്ലപ്പെടുകയും മൃതദേഹം അക്രമികൾ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ബാലികയുടെ കുടുംബത്തെ കാണാനെത്തിയ രാഹുൽ ഗാന്ധി ആ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചതാണ് നടപടിക്ക് കാരണമായക്.