റഫാൽ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവർക്ക് ജീവൻ പണയം വച്ച് കാലഹരണപ്പെട്ട പോർ വിമാനം പറത്തേണ്ടി വന്നുവെന്നും രാഹുൽ ഗാന്ധി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. സൈനികരുടെ ധീരതയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി നാണം കെട്ട രീതിയിൽ രാഷ്ട്രീയവൽക്കരിക്കുന്നുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവർക്ക് ജീവൻ പണയം വച്ച് കാലഹരണപ്പെട്ട പോർ വിമാനം പറത്തേണ്ടി വന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
30,000 കോടി മോഷ്ടിച്ച് മോദി തന്‍റെ കൂട്ടുകാരന് നൽകി. എന്നിട്ടും, നാണമില്ലേയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാക് സ്പോൺസേർഡ് തീവ്രവാദത്തിനെതിരായ മോദിയുടെ നടപടി നീണ്ട പ്രസംഗങ്ങളും ടി വി ഷോകളും മാത്രമെന്നും കോൺഗ്രസ് ആരോപിച്ചു.
അതേ സമയം റഫാൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും റഫാൽ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോൾ മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫാൽ യുദ്ധ വിമാനങ്ങളുടെ അഭാവം മൂലം വളരെയധികം കഷ്ടതകളാണ് രാജ്യം അനുഭവിക്കുന്നത്. രാജ്യത്തിന് റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
മുമ്പ് ഭരണ താൽപര്യങ്ങൾ കാരണം റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിനാൽ രാജ്യം വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോൾ റഫാൽ ഇടപാടിന് മുകളിലുള്ള രാഷ്ട്രീയവൽക്കരണം മൂലം നമ്മൾ കഷ്ടപ്പെടുകയാണ്. നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയവത്കരണവും രാഷ്ട്രത്തിന്റെ താൽപര്യത്തിന് വലിയ ദോഷം വരുത്തിയിട്ടുണ്ട്.
സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനും അതിന്റെ പ്രവർത്തനത്തിൽ തെറ്റുകൾ കണ്ടെത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുന്നു. മോദിയെ എതിർക്കണമെന്ന നിങ്ങളുടെ അതിയായ ആഗ്രഹം, മസൂദ് അസറിനെ പോലുള്ള തീവ്രവാദികളെ ശക്തിപ്പെടുത്തുന്നതിനെ കാരണമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
