'ഡിസ്‌ലൈക്ക് ഓപ്ഷന്‍ കളഞ്ഞാലും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല'; വിമര്‍ശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇതിനെതിരെ ആദ്യമായിട്ടായിരുന്നു ഡിസ് ലൈക്ക് പ്രചാരണം നടന്നത്.
ദില്ലി: ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കമന്റുകളും ഡിസ്‌ലൈക്കുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ ബിജെപിക്ക് കഴിയുമെന്നും എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ യൂട്യൂബ് വീഡിയോയ്ക്ക് മോശം കമന്റുകളും ഡിസ് ലൈക്കുകളും ലഭിച്ചതിനെ തുടര്‍ന്ന് ഇവ നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
"ഡിസ്‌ലൈക്കുകൾ, കമന്റ് എന്നിവ ഇല്ലാതാക്കാൻ കഴിയുമായിരിക്കും. എന്നാല്‍ നിങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല. ഞങ്ങള്‍ നിങ്ങളുടെ സംഭാഷണം ലോകത്തിന് മുന്നില്‍ കേൾപ്പിക്കും", രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപിയുടെ പേര് എടുത്തുപറയാതെ ആയിരുന്നു രാഹുലിന്റെ വിമര്‍ശനം.
നരേന്ദ്രമോദി കഴിഞ്ഞ തവണ നടത്തിയ മന്‍ കി ബാത്തിന്റെ യൂട്യൂബ് വീഡിയോയ്ക്ക് നിരവധി ഡിസ്‌ലൈക്കുകൾ ലഭിച്ചിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകളുമായി മുന്നോട്ടുപോകാനുളള കേന്ദ്രത്തിനെതിരെയുളള വിദ്യാർത്ഥികളുടെ പ്രതിഷേധമായിട്ടാണ് ഇവയെ പലരും ബന്ധപ്പെടുത്തിയത്. എന്നാൽ, ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇതിനെതിരെ ആദ്യമായിട്ടായിരുന്നു ഡിസ് ലൈക്ക് പ്രചാരണം നടന്നത്.