അരാരിയയിൽ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായി. ചിരാഗ് പാസ്വാന്റെ വിവാഹത്തെക്കുറിച്ചും രാഹുലിന്റെ വിവാഹത്തെക്കുറിച്ചും ഇരുവരും തമാശ പറഞ്ഞു.

പാറ്റ്ന: ബിഹാറിലെ അരാരിയയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇരുവരുടെയും തമാശ നിറഞ്ഞ സംഭാഷണമുണ്ടായത്.

ചിരാഗ് പാസ്വാൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. 'ചിരാഗ് പാസ്വാൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. അദ്ദേഹം എന്‍റെ മൂത്ത സഹോദരനാണ്' തേജസ്വി പറഞ്ഞു. ഇത് കേട്ടതും 'ഇത് എനിക്കും ബാധകമാണ്' എന്ന് രാഹുൽ ഗാന്ധിയും ഉടൻ പ്രതികരിച്ചു. ഉടൻ തന്നെ തേജസ്വി യാദവ് തമാശരൂപേണ പറഞ്ഞു, 'അത് എന്റെ അച്ഛൻ (ലാലു യാദവ്) പണ്ടേ നിങ്ങളോട് പറയുന്നതാണ്'

പിന്നീട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ മാറ്റി രാഹുൽ ഗാന്ധി സംസാരിച്ചു. ബിഹാറിലെ 'ഇന്ത്യ' മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടാണെന്നും ഉടൻ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണി ഉടൻ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കും. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഒരുമിച്ച് പ്രവർത്തിക്കുന്നു. അതിന്‍റെ ഫലം ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ എൻഡിഎയെ ആക്രമിച്ച രാഹുൽ ഗാന്ധി, നിലവിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക പുനരവലോകനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ചു. ബിഹാറിൽ വോട്ടുകൾ മോഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാവി പാർട്ടിക്ക് വേണ്ടി വോട്ടുകൾ മോഷ്ടിക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുനരവലോകനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.