ഹിജാബിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

ദില്ലി: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്കൂളുകളില്‍ തടഞ്ഞതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹിജാബിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) ചൂണ്ടികാട്ടി. പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ഹിജാബ് ധരിച്ചവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവിയാണ് കവരുന്നത്. സരസ്വതി ദേവി എല്ലാവര്‍ക്കുമായിട്ടാണ് അറിവ് നല്‍കുന്നത്. അതില്‍ വേർതിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, സ്കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഭാവിക്ക് രാഹുല്‍ഗാന്ധി ആപത്താണെന്നും ക‍ർണാടക ബിജെപി പ്രതികരിച്ചു. സ്കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Scroll to load tweet…