രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് സാധാരണ നിലയുടെ 48 ശതമാനമായി കുറഞ്ഞു, ഇത് വൈദ്യുതി ഉൽപാദനത്തെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ സ്റ്റോക്ക് ഏകദേശം ഒൻപത് ദിവസത്തേക്ക് മാത്രമേ തികയൂ.
ദില്ലി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് കുറയുന്നു. രാജ്യത്തെ 50 താപവൈദ്യുത യൂണിറ്റുകളിൽ കൽക്കരി സംഭരണം ക്രിട്ടിക്കൽ നിലയിലെത്തിയതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ. സെപ്റ്റംബർ രണ്ടിലെ കണക്കനുസരിച്ച് രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ ആകെ കൽക്കരി സ്റ്റോക്ക് 28.2 ദശലക്ഷം ടണ്ണാണ്. സാധാരണ നിലയിൽ നിലനിർത്തേണ്ട സ്റ്റോക്കിന്റെ 48 ശതമാനം മാത്രമാണിത്. നിലവിലെ സ്റ്റോക്ക് ഉപയോഗിച്ച് ഏകദേശം ഒൻപത് ദിവസത്തേക്ക് മാത്രമാണ് വൈദ്യുതി ഉൽപ്പാദനം നടത്താനാകുക. താപവൈദ്യുത നിലയങ്ങൾക്ക് സാധാരണയായി ഏകദേശം 19 ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് ആവശ്യമാണ്. 45 നിലയങ്ങൾ ആഭ്യന്തര കൽക്കരിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
മൺസൂൺ മഴയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൽക്കരി, വൈദ്യുതി, റെയിൽവേ തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം പ്ലാന്റുകളിലെ സ്റ്റോക്ക് ദിവസേന നിരീക്ഷിക്കുന്നുണ്ട്. വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കാതിരിക്കാൻ കൽക്കരി വിതരണം വേഗത്തിലാക്കാനും ചില നിലയങ്ങളിലെ നിർബന്ധിതമല്ലാത്ത അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കാനും നിർദേശമുണ്ട്.
