വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദില്ലി: നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് (Congress) നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi). വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ പറഞ്ഞു. ആർഎസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമാണ് ജീവിതം. ആ പോരാട്ടത്തിൽ എല്ലാവരും ഒപ്പം ചേരണം. ജീവിതത്തിൽ ഇന്നേ വരെ അഴിമതി നടത്തിയിട്ടില്ലെന്നും അതിനാൽ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

'കോണ്‍ഗ്രസ് പദവികളില്‍ 50 % സംവരണം'; രാഹുല്‍ രാജ്യവ്യാപക പദയാത്ര നടത്തണമെന്ന് പ്രവര്‍ത്തക സമിതി

കോൺഗ്രസ് പദവികളിൽ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. എന്നാല്‍ അഞ്ചുവർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും. 

Read Also : Chintan Shivir : സുപ്രധാന പ്രഖ്യാപനങ്ങളുമായി ചിന്തൻ ശിബിരത്തിന് സമാപനം; ഒരു കുടുംബത്തിന് ഒരു സീറ്റ് മാത്രം

രാഹുൽ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവർത്തക സമിതി നിർദ്ദേശിച്ചു. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദ്ദേശം പ്രിയങ്ക ഗാന്ധി തളളി. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധം നടത്താനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാർട്ടിയെ ശാക്തീകരിക്കാൻ 20 നിർദ്ദേശങ്ങൾ പ്രവർത്തക സമിതി അംഗീകരിച്ചു.