'ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളും': ബിജെപി നേതാവ്
ഹിന്ദു അഭയാർത്ഥികൾക്കെതിരാണ് മമതയെന്നും അതിനാലാണ് സിഎഎ വിരുദ്ധ പ്രമേയം നിയമസഭയിൽ കൊണ്ടുവന്നതെന്നും സിൻഹ ആരോപിച്ചു.
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ. പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് രാഹുൽ സിൻഹ പറഞ്ഞു.
"ഷഹീൻ ബാഗിലും കൊൽക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച് അസമിനെ തകർക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് ആഗ്രഹമുണ്ടോ?"-രാഹുൽ സിൻഹ വാർത്താ ഏജൻസിയായ എൻഎൻഐയോട് പറഞ്ഞു.
Read Also: ദില്ലിയിൽ ഷഹീൻ ബാഗിനെ ആയുധമാക്കാൻ ലക്ഷ്യമിട്ട് അമിത് ഷാ, തിരിച്ചടിച്ച് കെജ്‍രിവാൾ
സിഎഎ എതിർത്ത് പ്രമേയം കൊണ്ടുവന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും സിൻഹ വിമർശിച്ചു. ഹിന്ദു അഭയാർത്ഥികൾക്കെതിരാണ് മമതയെന്നും അതിനാലാണ് സിഎഎ വിരുദ്ധ പ്രമേയം നിയമസഭയിൽ കൊണ്ടുവന്നതെന്നും സിൻഹ ആരോപിച്ചു. മമത ചെയ്യുന്നതും പറയുന്നതും അർത്ഥമില്ലാത്ത കാര്യങ്ങളാണെന്നും കാരണം തൃണമൂൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധ പാർട്ടിയാണെന്നും സിൻഹ കുറ്റപ്പെടുത്തി.