രാജ്യവ്യാപകമായി പരിശോധന നടത്തി എന്‍ഐഎ; കേരളത്തില്‍ റെയ്ഡ് നടന്നത് മൂന്ന് ജില്ലകളില്‍
വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ കണ്ണൂർ, തൃശൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടെ രാജ്യത്തെ അമ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്ന് എൻഐഎ.
ദില്ലി: ഭീകരർക്കായി രാജ്യവ്യാപക പരിശോധന നടത്തി എൻഐഎ (nia). വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ കണ്ണൂർ, തൃശൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടെ രാജ്യത്തെ അമ്പത് ഇടങ്ങളിൽ റെയ്ഡ് (raid) നടത്തിയെന്ന് എൻഐഎ പറഞ്ഞു. കശ്‍മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും റെയ്ഡ് നടന്നു. അന്വേഷണം പുരോഗമിക്കുന്നതായും ഏജൻസി അറിയിച്ചു.
ജമ്മു കശ്മീരിലെ പതിനാറ് ഇടങ്ങളിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയിഡ് നടത്തിയത്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലായി ഇരുപത് ഇടങ്ങളിലാണ് നിലമ്പൂരിലെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് പരിശോധന നടന്നത്. മുൻദ്ര തുറമുഖത്തിൽ നിന്ന് ഹെറോയിൻ പിടികൂടിയ കേസിലാണ് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
അതിനിടെ, വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെ പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഭീകരനെ സ്‍പെഷ്യല്‍ സെൽ പിടികൂടിയത്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എകെ 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.