മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ റെയില്‍വേ; കശ്മീരില്‍ അധിക സുരക്ഷ ഉറപ്പാക്കി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തിന്‍റെ എല്ലാ മേഖലകളിലേക്കും റെയില്‍വേ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറിയിച്ചു
ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ മുന്നറിയിപ്പ് നല്‍കി ഇന്ത്യ റെയില്‍വേ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തിന്‍റെ എല്ലാ മേഖലകളിലേക്കും റെയില്‍വേ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറിയിച്ചു.
പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ സോണുകളിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകള്‍ക്കും അധിക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍പിഎഫ് ഡിജി അരുണ്‍കുമാര്‍ പിടിഐയോട് പറഞ്ഞു.
ജമ്മു കശ്മീരിലേക്കുള്ള ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.
ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. പാക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിന് ഇടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും.
വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി തയ്യാറാക്കിയ വിശദീകരണ കുറിപ്പാണ് വാര്‍ത്താസമ്മേളനത്തിൽ വായിച്ചത്.കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.