യുവതിയും യുവാവും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതി അടുത്തിടെ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
നോയിഡ: പ്രണയ ദിനത്തിൽ രാജ്യതലസ്ഥാനത്തെ നടുക്കി യുവാവ് പ്രണയിനിയെ വെടിവെച്ച് കൊന്നു. നോയിഡ സെക്ടർ 107-ലെ ദാദ്രി റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഡൽഹി ത്രിലോക്പുരി സ്വദേശിയായ യുവാവിനെയും നോയിഡ സലർപൂർ സ്വദേശിനിയായ യുവതിയേയുമാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുമെത്തിയ ടാറ്റ അൾട്രോസ് കാർ അകത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.
കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ കയ്യിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. കാറിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു. എന്നാൽ യുവതി അടുത്തിടെ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കാറിനുള്ളിൽ നിന്നും വെടിയുതിർത്ത ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെക്ടർ 39 പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരുവരുടേയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.


