രാജസ്ഥാനിൽ റാപ്പിഡ് ടെസ്റ്റ് നിർത്തി വച്ചു, കോട്ടയിൽ കുടുങ്ങിയ കൂടുതൽ വിദ്യാർത്ഥികൾ പുറത്തേക്ക്
രാജ്യത്ത് ഏറ്റവും കൂടുതൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ വിവിധ സംസ്ഥാനങ്ങൾ താത്പര്യം അറിയിച്ചു
ജയ്പൂർ: റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധ നിർത്തിവയ്ക്കുന്നതായി രാജസ്ഥാൻ സർക്കാർ അറിയിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ തെറ്റായ ഫലമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നിർത്തിവയ്ക്കുന്നതെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രാഗു ശർമ അറിയിച്ചു. ഇന്നലെ പശ്ചിമബംഗാൾ സർക്കാരും സമാന ആരോപണം ഉന്നയിച്ചിരുന്നു.
അതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ വിവിധ സംസ്ഥാനങ്ങൾ താത്പര്യം അറിയിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ചത്തീസ്ഗഡ്, അസ്സം എന്നീ സംസ്ഥാനങ്ങൾ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സന്നദ്ധത അറിയിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികളെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു.