'തീരുമാനം വൈകുന്നതെന്തുകൊണ്ട്'; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്‍റെ അമ്മ
മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പേരറിവാളന്‍റെ അമ്മ.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍. മകൻ ഉടൻ കുറ്റവിമുക്തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വര്‍ഷമായി ഈ അമ്മ കാത്തിരുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പേരറിവാളന്‍റെ അമ്മ. മോചനം സാധ്യമായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ മാറിനിന്ന് എതിര്‍പ്പ് അറിയിക്കുമെന്നും രാജ് ഭവന് മുന്നില്‍ പ്രതിഷേധിക്കുമെന്നും അര്‍പുതമ്മാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതികളുടെ മോചനകാര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേസിലെ അന്താരാഷ്ട്ര ഗൂഡാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നാണ് ഗവര്‍ണറുടെ നിലപാട്. സിബിഐ അന്വേഷണത്തിൽ കൃത്യമായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കം മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിയ്ക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു.