പാര്‍ലമെന്‍റില്‍ വിദ്വേഷ പ്രസംഗം നടത്തിയ രമേഷ് ബിധുരിക്ക് പുതിയ പദവിയുമായി ബിജെപി; പ്രതിഷേധവുമായി പ്രതിപക്ഷം
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതലയാണ് ബിധുരിക്ക് ബിജെപി നൽകിയത്. നിയമത്തേയും ജനങ്ങളേയും ബിജെപി വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്

ദില്ലി: പാര്‍ലമെന്‍റില്‍ ബി എസ് പി നേതാവ് ഡാനിഷ് അലിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ രമേഷ് ബിധുരിക്ക് പുതിയ പദവി നല്‍കി ബിജെപി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതലയാണ് ബിധുരിക്ക് ബിജെപി നൽകിയത്. അതേസമയം നിയമത്തേയും ജനങ്ങളേയും ബിജെപി വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ബിധുരിയുടെ ആഭാസം ബിജെപി അംഗീകരിച്ചതിന്‍റെ തെളിവാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്രയും പ്രതികരിച്ചു.
ഗുജ്ജറുകളും, മുസ്ലീംങ്ങളും നിര്‍ണ്ണായക വോട്ടുബാങ്കുകളാകുന്ന ടോങ്കില്‍ ബിധുരിയുടെ നിലപാട് ഗുജ്ജര്‍ വിഭാഗത്തിന്‍റെ വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. പുതിയ ചുമതല നൽകിയതുകൊണ്ട് ബിധുരിക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് വ്യക്തമാകുകയാണ്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ മണ്ഡലമാണ് ടോംഗ്.
പാർലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തിലായിരുന്നു ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും രമേശ് ബിദൂരി വിളിച്ച സംഭവം ഉണ്ടായത്. സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കർ താക്കീത് നൽകിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. പരാമർശത്തിന്റെ പേരിൽ രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
Also Read: കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും, 9 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത
ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിൽ പ്രകോപിതൻ ആയാണ് രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നായിരുന്നു ബിജെപി വിശദീകരണം. എന്നാൽ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്‍റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി ചോദിച്ചിരുന്നു. മോദിയെ അധിക്ഷേപിച്ചെങ്കില്‍ മറ്റ് ബിജെപി എംപിമാർ ചിരിച്ച് കൊണ്ട് ഇരുന്നത് എന്തിനാണെന്നും ഡാനിഷ് അലി ചോദിച്ചിരുന്നു.