വിദ്യാര്‍ത്ഥികളുടെ കൈയ്യടി നേടി ഹിന്ദിയില്‍ 'മാസ്' പ്രസംഗം: ജാമിയ-ജെഎൻയു ക്യാമ്പസുകളിൽ ആവേശമായി ചെന്നിത്തല
'ക്യാമ്പസുകളിൽ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു'.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎൻയു, ജാമിയ സർവ്വകലാശാലകൾ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്.
ജെഎന്‍യു സന്ദര്‍ശനത്തിന് ശേഷം ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഹിന്ദിയിൽ സംസാരിച്ച ചെന്നിത്തല നരേന്ദ്രമോദിയും അമിത് ഷായും ഇനിയൊരിക്കലും അധികാരത്തിലേറില്ലെന്ന് പറഞ്ഞു. 'ക്യാമ്പസുകളിൽ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ '-ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.