നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും, വളരെ ചെറിയ പ്രായത്തിലുള്ളവരും ഇപ്പോഴത്തെ കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് വ്യക്തിപരമായ ബന്ധം പങ്കിട്ടവരുമായ രണ്ട് വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് കേസ് ഉണ്ടായതെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് എസ് കെ പാണിഗ്രാഹി പറഞ്ഞു.
കട്ടക്ക്: ബലാത്സംഗക്കേസിലെ പ്രതിക്ക് വിവാഹത്തിനായി ഒരുമാസത്തെ ജാമ്യം അനുവദിച്ച് ഒഡിഷ ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെയാണ് പ്രതി വിവാഹം ചെയ്യുന്നത്. പെൺകുട്ടി പതിനാറ് വയസ്സുള്ളപ്പോഴാണ് ബലാത്സംഗത്തിനിരയായത്. ഇപ്പോൾ പെൺകുട്ടിക്ക് 22 വയസ്സുണ്ട്. അവരുടെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും, വളരെ ചെറിയ പ്രായത്തിലുള്ളവരും ഇപ്പോഴത്തെ കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് വ്യക്തിപരമായ ബന്ധം പങ്കിട്ടവരുമായ രണ്ട് വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് കേസ് ഉണ്ടായതെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് എസ് കെ പാണിഗ്രാഹി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി 2019 മുതൽ തന്നുമായി ശാരീരിക ബന്ധം പുലർത്തിയെന്ന സ്ത്രീയുടെ പരാതിയിൽ 2023 ൽ പോക്സോ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2020 ലും 2022 ലും രണ്ടുതവണ ഗർഭിണിയായെന്നും രണ്ടുതവണയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്നും അവർ പരാതിപ്പെട്ടു.
പരാതിക്കാരിയെ വിവാഹം കഴിക്കണമെന്ന് തന്റെയും സ്ത്രീയുടെയും കുടുംബങ്ങൾ സമ്മതിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട്, ഇടക്കാല ജാമ്യത്തിനായി യുവാവ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരി വിവാഹത്തിന് സമ്മതം പ്രകടിപ്പിക്കുകയും മോചിതനായാൽ വിവാഹം നടത്താമെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അനുരഞ്ജനത്തിനുള്ള സാധ്യത, കുടുംബങ്ങൾ തമ്മിലുള്ള ധാരണ, ഇരു കക്ഷികളുടെയും ഭാവി എന്നിവ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ സമഗ്രതയെയോ പ്രോസിക്യൂഷന്റെ അന്തസ്സിനെയോ ബാധിക്കാതെ ജാമ്യം നൽകുന്നത് ഉചിതമാണെന്നും കോടതി അഭിപ്രായപ്പെട്ടു.


