തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നേതാക്കൾക്ക് വക്കീൽ നോട്ടീസും. വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ അയച്ചു.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് നടപടി. മമത ബാനർജിക്ക് പുറമേ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കല്യാൺ ബാനർജി, സൗഗത റോയ്, സൊണാലി ഗുഹ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചു.
തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീൽ നോട്ടീസിൽ പറഞ്ഞു. 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മുന്നറിയിപ്പ് നൽകി. താനും സഹോദരനും അമ്മയും പതിവായി മദ്യപിക്കുമെന്ന സൊണാലി ഗുഹയുടെ പരാമർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ പറഞ്ഞു.
ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കാനായി ബൈദ്യനാഥ് ഘോഷ് ദസ്തിദാർ സീറ്റ് ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീൽ നോട്ടീസ് നടപടി. അതേസമയം ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർ തന്നെ സമീപച്ചതായും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആവശ്യപ്പെട്ടതായും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീൽ നോട്ടീസിൽ അവകാശപ്പെട്ടു.
കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ 19 വിമത എംപിമാർ പാർട്ടിക്ക് ഭീഷണി ഉയർത്തുന്നതിനിടെ ആണ് മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. ദില്ലിയിൽ ഇന്ന് യോഗം ചേരുന്ന വിമത എംപിമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.


