ബെംഗളൂരുവിൽ ഇന്ന് നടക്കുന്ന കോക്റോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. കോക്റോച്ച് ജനത പാർട്ടി എക്സിലൂടെ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജും സ്ഥിരീകരിച്ചു. 

ബെംഗളൂരു: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധം. ബെംഗളൂരുവിൽ സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കുമെന്നും സിജെപി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പ്രകാശ് രാജും എക്സിലൂടെ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ഞാൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണ്. സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ദയവായി ഞങ്ങളോടൊപ്പം ചേരുക"- പ്രകാശ് രാജ് എക്സിൽ കുറിച്ചു. നേരത്തെ ദില്ലിയിൽ നടന്ന കോക്റോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുത്തേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തിരക്ക് കാരണം വരാൻ കഴിയില്ലെന്ന് പ്രകാശ് രാജ് അറിയിച്ചിരുന്നു.

കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂൺ ആറിന് ദില്ലിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് പിന്നാലെ ആണ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി ആഹ്വാനം ചെയ്തത്. ജൂൺ 11ന് പൂനെയിലും 12ന് ലഖ്നൗവിലും 13ന് അമൃത്സറിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പങ്കെടുത്തേക്കും.

ജൂൺ 20ന് ദില്ലിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി പദ്ധതിയിടുന്നുണ്ട്. അമൃത്സറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 20ന് തങ്ങളെല്ലാവരും ദില്ലിയിലേക്കും പോകുമെന്നും ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ അവിടെ തുടരുമെന്നും ദീപ്കെ പറഞ്ഞു. ജയിലിൽ പോകാൻ ഭയപ്പെടേണ്ടെന്നും താൻ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവന്നപ്പോൾ ജയിലിലടയ്ക്കുമെന്ന് കരുതിയിരുന്നുവെന്നും ദീപ്കെ പറഞ്ഞു.