മാറ്റം കശ്മീരി ജനതയ്ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
രാജ്യത്തിലെ മറ്റിടങ്ങിളിലുള്ള പൗരൻമാർക്ക് കിട്ടുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും പുതിയ മാറ്റത്തിലൂടെ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഭിക്കുമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരൻമാർക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം 73-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ കാര്യത്തിൽ എടുത്തിരിക്കുന്ന തീരുമാനത്തിലൂടെ അവിടത്തെ ജനങ്ങൾക്ക് വലിയ ഗുണമുണ്ടാകും. രാജ്യത്തിലെ മറ്റിടങ്ങിളിലുള്ള പൗരൻമാർക്ക് കിട്ടുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും പുതിയ മാറ്റത്തിലൂടെ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 മോദി സർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കിയിരുന്നു.