ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടെ, രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യ നിര്‍ണ്ണായക നേട്ടം കൈവരിച്ചു.  

ള്‍ഫ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എണ്ണവിപണിയെ ബാധിക്കുന്നതിനിടെ ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ വേര്‍തിരിച്ചെടുക്കുന്നതില്‍ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് വിജയം കൈവരിച്ചു. ജയ്‌സാല്‍മീറിലെ ജോധ്പൂര്‍ സാന്‍ഡ്സ്റ്റോണ്‍ മേഖലയില്‍ നിന്ന് പ്രതിദിനം 1,202 ബാരല്‍ എണ്ണയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന നിരക്കാണിത്.

ഉല്‍പ്പാദനത്തില്‍ 70 ശതമാനം വര്‍ധന

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 705 ബാരലായിരുന്നത് ഇത്തവണ 1,202 ബാരലായി ഉയര്‍ന്നു (70% വര്‍ധന). 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഉല്‍പ്പാദനം 43,773 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 32,787 മെട്രിക് ടണ്ണായിരുന്നു. മരുഭൂമിയില്‍ നിന്ന് ടാങ്കറുകള്‍ വഴി ഗുജറാത്തിലെ മെഹ്‌സാനയിലുള്ള ഒഎന്‍ജിസി പ്ലാന്റുകളിലാണ് എണ്ണ എത്തിക്കുന്നത്. അവിടെ നിന്ന് പൈപ്പ് ലൈനുകള്‍ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി അയക്കും.

വെല്ലുവിളികളെ അതിജീവിച്ച സാങ്കേതിക വിദ്യ

രാജസ്ഥാനിലെ ബഗേവാല എണ്ണപ്പാടം ഇന്ത്യയിലെ തന്നെ അപൂര്‍വ്വമായ എണ്ണ നിക്ഷേപമുള്ള ഇടമാണ്. ഇവിടുത്തെ എണ്ണയ്ക്ക് കൊഴുപ്പ് കൂടുതലായതിനാല്‍ സാധാരണ രീതിയില്‍ വേര്‍തിരിച്ചെടുക്കുക അസാധ്യമായിരുന്നു. എന്നാല്‍ 'സൈക്ലിക് സ്റ്റീം സ്റ്റിമുലേഷന്‍' എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് നീരാവി കടത്തിവിട്ട് എണ്ണയുടെ കട്ടി കുറച്ച് പുറത്തെടുക്കുന്ന രീതിയാണിത്. 1991-ല്‍ കണ്ടെത്തിയ നിക്ഷേപമാണെങ്കിലും 30 വര്‍ഷത്തിന് ശേഷമാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം 9 കിണറുകളായിരുന്നത് ഇത്തവണ 13 ആയി വര്‍ധിപ്പിച്ചു. 'ഫിഷ്‌ബോണ്‍ ഡ്രില്ലിംഗ്' തുടങ്ങിയ ആധുനിക രീതികളും ഇവിടെ പരീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് ഹീറ്ററുകള്‍, വാക്വം ഇന്‍സുലേറ്റഡ് ട്യൂബുകള്‍ എന്നിവ ഉപയോഗിച്ച് കൊടും ചൂടുള്ള മരുഭൂമിയിലും സുഗമമായി എണ്ണ ഖനനം നടത്തുന്നു.