കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. അസമിൽ 85.17 ശതമാനവും പുതുച്ചേരിയിൽ 89.83 ശതമാനവുമാണ് പോളിംഗ്. അസമിൽ ഭരണത്തുടർച്ച അവകാശപ്പെട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസും പറയുമ്പോൾ, പുതുച്ചേരിയിൽ ടിവികെയുടെ സാന്നിധ്യം നിർണായകമായേക്കും

ഗുവാഹത്തി: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 85.17 ശതമാനമാണ് അസമിലെ പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 82.42 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ്. ഇത്തവണ ഇത് മറികടന്ന് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. സമാധാനപരമായാണ് 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നതെന്ന് തെരഞ്ഞെടുപ്പ് ഓഫീസർമാർ പറഞ്ഞു. എന്നാൽ ദീബ്രുഗഡിൽ എ ജെ പി - ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ബിദ്യാപൂർ, ബോങ്ഗായിഗോൺ എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയിക്കുന്ന രണ്ട് ബിഹാർ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോളിംഗ് ദിനത്തിലും അധികാരത്തുടർച്ചയെന്നും നൂറ് സീറ്റ് നേടി വിജയിക്കുമെന്നും ബി ജെ പി നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു. അധികാരം തിരിച്ചിപിടിക്കുമെന്ന് അവകാശപ്പെട്ട കോൺഗ്രസ് നേതാക്കൾ ഗൗരവ് ഗോഗോയി മുഖ്യമന്ത്രിയാകുമെന്നും അഭിപ്രായപ്പെട്ടു.

അസമിലെ അവകാശവാദം

അസമിലെ റെക്കോഡ് പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം. ഭരണ തുടർച്ചയ്ക്കാണ് ജനം വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കം ബി ജെ പി നേതാക്കൾ അവകാശപ്പെട്ടു. നൂറിലധികം സീറ്റ് ബി ജെ പി നേടുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ പുതിയൊരു അസം രൂപീകരിക്കുന്നതിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ദിനമെന്നും, ഗൗരവ് ഗോഗോയി മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഹിമന്ത ഇന്നലെയും തുടർന്നു.

പുതുച്ചേരിയിലും പോളിംഗ് കനത്തു

30 നിയമസഭ സീറ്റുകളിലേക്ക് നടന്ന പുതുച്ചേരി തെരഞ്ഞെടുപ്പിൽ 89.83 ശതമാനം ആണ് പോളിംഗ്. രാത്രി 8:15 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് 89.83 ശതമാനം. അന്തിമ കണക്കിൽ പോളിംഗ് ഉയർന്നേക്കുമെന്നാണ് പ്രതീക്ഷ. പുതുച്ചേരിയൂടെ ചരിത്രത്തിൽ ആദ്യമായാണ് പോളിംഗ് ശതമാനം 86 കടക്കുന്നത്. മുഖ്യമന്ത്രി എൻ രംഗസ്വാമി ബൈക്കോടിച്ച് പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്‌തു. ടി വി കെയുടെ വരവോടെ ഫലം പ്രവാചനാതീതം ആയെന്നായിരുന്നു വിലയിരുത്തൽ.

YouTube video player