ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോക്ടർ മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിനായി ജമ്മു കശ്മീർ പോലീസ് ഇന്റർപോളിനെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിലിന്റെ സഹോദരനാണ് ഡോ. മുസാഫർ.
ദില്ലി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോക്ടർ മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിനായി ജമ്മു കശ്മീർ പോലീസ് ഇന്റർപോളിനെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിലിന്റെ സഹോദരനാണ് ഡോ. മുസാഫർ. ഓഗസ്റ്റിൽ ഇന്ത്യ വിട്ട ഇയാൾ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇയാൾക്കൊപ്പം ആണ് പ്രതികളിൽ ചിലർ തുർക്കിയിൽ പോയത്.
ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴി എന്ന വിവരം പുറത്തുവന്നിരുന്നു. എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ത്രീമയാണ് രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവയ്ക്കാൻ ഉപയോഗിച്ചത്. സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ഭൂപടങ്ങൾ ആക്രമണ രീതികൾ ബോംബ് നിർമാണത്തിനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ ത്രീമ ആപ്പ് വഴി കൈമാറി. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടുകളും ആപ്പിലൂടെ നടത്തി.


