പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വാഹനമെത്തിയില്ല, പാമ്പുകടിയേറ്റ സ്ത്രീയെയും താങ്ങി എട്ട് കിലോമീറ്റർ നടന്ന് ബന്ധുക്കൾ
മുള്ളയും ബെഡ് ഷീറ്റും ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക സ്ട്രെക്ച്ചറിൽ ഇരുത്തി രണ്ട് മണിക്കൂറോളമാണ് ബർക്കബായെയും ചുമന്ന് നാട്ടുകാർ നടന്നത്.
പൂനെ: പാമ്പുകടിയേറ്റ അറുപത്തിയഞ്ചുകാരിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ എട്ട് കിലോമീറ്ററോളം നടന്നാണ് ബർക്കാബായ് സാംഗിളിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഉൾഗ്രാമമായ ചന്ദറിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീടിനടുത്തുള്ള പറമ്പിൽവച്ചാണ് ബർക്കാബായ്ക്ക് പാമ്പ് പാമ്പുകടിയേറ്റത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഓടിക്കാൻ പ്രയാസമുള്ളതിനാൽ ബർക്കാബായിയെ ചുമലിലേറ്റി നടക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. മുള്ളയും ബെഡ് ഷീറ്റും ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക സ്ട്രെക്ച്ചറിൽ ഇരുത്തി രണ്ട് മണിക്കൂറോളമാണ് ബർക്കബായെയും ചുമന്ന് നാട്ടുകാർ നടന്നത്.
തുടർന്ന് ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പാൻഷെട് അണക്കെട്ടിന് സമീപം എത്തുകയും ജീപ്പിന്റെ സഹായത്തോടെ ബർക്കാബായിയെ ഖാനാപൂർ ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബർക്കാബായിയെ പൂനെയിലെ സസ്സൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർക്കാബായിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.