റിപ്പബ്ലിക് ദിന പരേഡ്: കേരളമെന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്താകുമെന്ന് മന്ത്രി ബാലൻ
കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയാലും ഇല്ലേലും ഒരു അത്ഭുതവും ഇല്ല. എന്തിനാണ് എതിർക്കുന്നത് എന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കാൻ പറ്റില്ല
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലൻ. കേരളം എന്ന് കേട്ടാൽ ഭ്രാന്ത് ആകുന്ന അവസ്‌ഥയാണ് കേന്ദ്രത്തിനെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റേത് അതിമനോഹരമായ ഫ്ലോട്ട് ആയിരുന്നുവെന്നും എന്തിനാണ് വെറുപ്പ് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
"കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയാലും ഇല്ലേലും ഒരു അത്ഭുതവും ഇല്ല. എന്തിനാണ് എതിർക്കുന്നത് എന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കാൻ പറ്റില്ല."
"പദ്മ പുരസ്‌കാരങ്ങൾക്ക് കേരളം നൽകുന്ന പട്ടികയും പരിശോധിക്കുന്നില്ല. കേരളത്തിന്റെ പട്ടിക ചവറ്റുകുട്ടയിൽ ഇടുകയാണ് ചെയ്യുന്നത്. കേരളത്തിന്റെയും ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകൾ ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെ. ഫെഡറിലസത്തിന് എതിരായ ആക്രമണമാണിത്. ഇതുകൊണ്ട് ബിജെപിക്ക് ഒരു ഗുണവും കേരളത്തിൽ കിട്ടില്ല," എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കാൻ ഭരണഘടന നൽകുന്ന അവകാശമാണ് വിനിയോഗിച്ചത്. രാജഗോപാൽ എതിർത്തു വോട്ട് ചെയ്തത്തിരുന്നത് നിയമസഭയുടെ പൊതുവികാരത്തിന് അടിമപ്പെട്ടതുകൊണ്ട്. ഏകപക്ഷീയമായി എന്തെങ്കിലും തീരുമാനം എടുത്താൽ എല്ലാവരും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് രാജഗോപാലിന്റെ നിലപാട്. മനസാക്ഷി കുത്ത് കൊണ്ടാണ് അദ്ദേഹം പ്രമേയത്തെ എതിർക്കാതിരുന്നത്."
ലോക കേരള സഭയെ കുറിച്ചു വി.മുരളീധരന്റെ പ്രസ്താവന അപമാനിക്കലാണ്. പങ്കെടുക്കുന്നില്ലെങ്കിൽ ആദ്യമേ പറയാമായിരുന്നുവെന്നും മന്ത്രി ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ജനയുഗം പത്രത്തിലെ മുഖപ്രസംഗം സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. അച്യുതമേനോന്റെ പേര് പ്രസംഗത്തിൽ ഒഴിവാക്കിയത് ദുഷ്ടലാക്കയോടെ അല്ലെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്കരണത്തിന്റെ പേരിൽ പട്ടിയുടെയും പൂച്ചയുടെയും പേരിൽ ഭൂമി എഴുതിവച്ചത് ആരെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിനു സിപിഐക്കും ഭൂപരിഷ്കരണത്തിൽ ഒരു പോലെ പങ്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.