Delhi Doctors Strike : ദില്ലിയിലെ റസിഡന്റ് ഡോക്ടർമാർ സമരം പിൻവലിച്ചു
സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.
ദില്ലി: നീറ്റ് പിജി കൗൺസിലിംഗ് പ്രശ്നത്തിൽ ദില്ലിയിൽ (Delhi) റസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം (Resident Doctors Strike) പിൻവലിച്ചു. നവംബർ 27 മുതൽ ഡോക്ടർമാർ സമരത്തിലായിരുന്നു. സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി (Supreme Court) പരിഗണിക്കാനിരിക്കുന്നത്.
കൊവിഡ് സാഹചര്യം (Covid) കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. 40 ദിവസമായി സമരം തുടരുകയായിരുന്നു. സപ്രീം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചർച്ച നടന്നു. പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടർമാർ പറഞ്ഞു. കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനാൽ ഇനി പ്രതിഷേധസമരം തുടരുന്നത് ശരിയല്ലെന്ന് ഡോക്ടർമാർക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതും സമരം പിൻവലിക്കാൻ കാരണമായി.