'എല്ലാ ഭാഷകളെയും ബഹുമാനിക്കണം, മാതൃഭാഷയെ മറന്നുകൊണ്ടാകരുത്'; മമത
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
കൊല്‍ക്കത്ത: എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും എന്നാല്‍ അത് മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.
എല്ലാ ഭാഷകളെയും സംസ്കാരത്തെയും തുല്യമായി ബഹുമാനിക്കണമെന്നും എന്നാല്‍ മാതൃഭാഷയെ മറക്കരുതെന്നും ഹിന്ദി ദിവസത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമത ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ നിരവധി പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിൻവലിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സ്റ്റാലിൻ ചോദിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.