ബിഹാറിൽ 236 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു; 119 സീറ്റുകൾ നേടി എൻഡിഎ, 109 സീറ്റുകൾ മഹാസഖ്യം
മാരത്തോൺ വോട്ടെണ്ണലിനൊടവിൽ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 236 സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു.
പറ്റ്ന: മാരത്തോൺ വോട്ടെണ്ണലിനൊടവിൽ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 236 സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകളോടടുത്ത് 119 സീറ്റുകളിൽ എൻഡിഎ വിജിയിച്ചു. ആകെയുള്ള 243 മണ്ഡലങ്ങളിൽ ഏഴിടത്തെ ഫലമാണ് ഇനി അറിയാനുള്ളത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് പുതിയ ഔദ്യോഗിക കണക്കുകൾ നൽകുന്ന സൂചന.
ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിൽ 70 സീറ്റിൽ ബിജെപിയും, 41ഇടത്ത് ജെഡിയുവും വിഐപി നാല്, എച്ച്എഎം നാല് എന്നിങ്ങനെയാണ് വിജയിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധനിൽ ഇതുവരെ പ്രഖ്യാപിച്ച കണക്കുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർജെഡി 74 സീറ്റുകളിൽ വിജയിച്ചു.
മോശം പ്രകടനം കാഴ്ചവച്ച കോൺഗ്രസ് 19 സീറ്റിലും മികവ് കാട്ടിയ ഇടതിന് 16 സീറ്റിലും വിജയിക്കാനായി. ഒവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ച് സീറ്റിലും ബിഎസ്പി, സ്വതന്ത്രൻ എന്നിങ്ങനെ ഓരോ സീറ്റുകളിലും വിജയിച്ചു. മണിക്കൂറുകൾക്കകം മുഴുവൻ സീറ്റിലെയും ഫലം പുറത്തുവരും.