സുപ്രീം കോടതിയുടെ ഗ്രൂപ്പ്-എ പാനലിലാണ് കേന്ദ്ര നിയമ-നീതി മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ദില്ലി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലിയെ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകനായി നിയമിച്ച് ഉത്തരവ്. ഒക്‌ടോബർ 7 ന് കേന്ദ്ര നിയമ-നീതി മന്ത്രാലയം ജസ്റ്റിസ് ചാലിയെ ഗ്രൂപ്പ്-എ പാനലിലേക്ക് നിയമിച്ച് കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. വരുന്ന മൂന്ന് വർഷത്തേക്ക് സുപ്രീം കോടതിയിൽ നടക്കുന്ന കേസുകളിൽ ജെ. ഷാജി പി ചാലി, കേന്ദ്ര സർക്കാരിന് വേണ്ടി കേസുകള്‍ വാദിക്കുമെന്നും ബാര്‍ ആന്‍റ് ബഞ്ചിന്‍റെ വാര്‍ത്തയില്‍ പറയുന്നു. സുപ്രീം കോടതിയുടെ ഗ്രൂപ്പ്-എ പാനലിലാണ് കേന്ദ്ര നിയമ-നീതി മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. യൂണിയൻ ഓഫ് ഇന്ത്യക്കുള്ള പാനൽ കൗൺസിലുകളുടെ താൽക്കാലിക ഏകീകൃത പട്ടികയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. 

'ഇന്നലെ വേദനിച്ചു, ഇന്ന്...': സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

1961 മെയ് 29 ന് ജനിച്ച റിട്ട. ജെ. ചാലി എറണാകുളം മഹാരാജാസ് സർക്കാർ ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986 ജനുവരിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം കേരള ഹൈക്കോടതിയിലും എറണാകുളത്തെ കീഴ്‌ക്കോടതികളിലും പ്രാക്ടീസ് ചെയ്തു. 2014 ൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍റെ (കെഎച്ച്സിഎഎ) പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2015 ഏപ്രിൽ 10-ന്, ജെ. ചാലി കേരള ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ഏപ്രിലിൽ സ്ഥിരമായി, ഈ വർഷം മെയ് 29-നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. വിരമിച്ച ശേഷം ജെ ചാലി വീണ്ടും ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കേസുകള്‍, സുപ്രീം കോടതിയില്‍ വാദിക്കുന്നതിനായി ഗ്രൂപ്പ്-എ പാനലിലേക്ക് അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിച്ചത്. 

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി