അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത സൈനികന് ജാമ്യം
ഫോറിനേർസ് ട്രൈബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സനാവുള്ളയെ മേയ് 28 ന് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്.
ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത റിട്ടയേര്‍ഡ് ഓണററി ലഫ്റ്റനന്‍റ് മുഹമ്മദ് സനാവുള്ളക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് മുഹമ്മദ് സനാവുള്ളക്ക് ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യതുകയായി 20,000 രൂപ കെട്ടിവെക്കണം കൂടാതെ അനുമതിയില്ലാതെ കാംറുപ് ജില്ല വിട്ട് പോകാനും പാടില്ല. സനാവുള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫോറിനേർസ് ട്രൈബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സനാവുള്ളയെ മേയ് 28 ന് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്.
1987 ൽ 20ാം വയസിലാണ് സനാവുള്ള സൈന്യത്തിൽ ചേർന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം സനാവുള്ള പങ്കെടുത്തിട്ടുണ്ട്. 2017 ൽ വിരമിച്ച ശേഷം ആസാം ബോർഡർ പൊലീസിൽ അംഗമായി. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം. ട്രൈബ്യൂണലിൽ അഞ്ച് തവണ വാദപ്രതിവാദത്തിന് സനോല്ല ഹാജരായിരുന്നു. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു.