ലോക്സഭാ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കണമെന്നും കത്തിൽ പറയുന്നു. 

ഹൈദരാബാദ്: മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും തെക്കേ ഇന്ത്യക്കായി ഒന്നിക്കാമെന്നും കത്തിൽ പറയുന്നു. പതിറ്റാണ്ടുകളായുള്ള തെക്ക്, വടക്ക് വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും രേവന്ത് റെഡ്ഡി കത്തിലൂടെ ആവശ്യപ്പെട്ടു.

‘പിണറായി ഗാരു' എന്ന് അഭിസംബോധന ചെയ്താണ് തെലങ്കാന മുഖ്യമന്ത്രിയുടെ കത്ത്. രാഷ്രീയ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ ഒരുമിച്ച് ചെറുക്കാമെന്നും ദില്ലിയിൽ നമ്മുടെ ശബ്ദം സംരക്ഷിക്കാമെന്നും കത്തിൽ പറയുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ വാക്ക് പോര് നടന്നിരുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രേവന്ത് നടത്തിയ ‘നീ പോ മോനേ വിജയാ’ പരാമർശവും, പിണറായിയുടെ 'ഡാഷ് മോനേ രേവന്തേ' മറുപടിയും വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണു ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ട് രേവന്തിന്റെ കത്ത്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനും രേവന്ത് കത്തയച്ചിട്ടുണ്ട്. തെക്കേയിന്ത്യ ഒന്നിച്ചു നിൽക്കുമെന്നും ഒരേ ശബ്ദത്തിൽ സംസാരിക്കുമെന്നും രേവന്തിന് എം കെ സ്റ്റാലിൻ മറുപടി നൽകി. ഫെഡറലിസം ഉയർത്തിപ്പിടിക്കണം. സംഥാനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ആണ് നമ്മുടെ ഐക്യം. വരും തലമുറയ്ക്ക് നീതിയുക്തമായ ഭാവി ഉറപ്പാക്കാനാണ് പോരാട്ടം എന്നും തമിഴ്നാട്‌ മുഖ്യമന്ത്രി മറുപടി നൽകി.

അതേസമയം മണ്ഡല പുനർനിർണ്ണയത്തിൽ കേന്ദ്ര സർക്കാർ സമവായത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയിട്ടുണ്ട്.ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെ സീറ്റുകളുടെ എണ്ണം എണ്ണൂറ്റി അൻപതായിരിക്കും എന്നേ നിശ്ചയിച്ചുള്ളുവെന്നും ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.