സുശാന്ത് സിംഗിന്‍റെ മരണം; റിയ ചക്രബര്‍ത്തിയെ അഞ്ച് മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തു
രാവിലെ 10.30 ഓടെ എത്താനായിരുന്നു റിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഫ്ലാറ്റിന് മുന്നിൽ വഴിമുടക്കി ദേശീയ മാധ്യമങ്ങൾ നിലയുറപ്പിച്ചതിനാൽ പുറത്തിറങ്ങാനാവുന്നില്ലെന്ന് റിയ അറിയിച്ചു.
മുംബൈ: നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം കാമുകി റിയ ചക്രബർത്തിയെ വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിൽ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. രാവിലെ 10.30 ഓടെ എത്താനായിരുന്നു റിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഫ്ലാറ്റിന് മുന്നിൽ വഴിമുടക്കി ദേശീയ മാധ്യമങ്ങൾ നിലയുറപ്പിച്ചതിനാൽ പുറത്തിറങ്ങാനാവുന്നില്ലെന്ന് റിയ അറിയിച്ചു. തുടർന്ന് സിബിഐ നിർദേശിച്ച പ്രകാരം മുംബൈ പൊലീസിന്‍റെ സംരക്ഷണയിലാണ് ചോദ്യം ചെയ്യലിനെത്തിയത്. ഇന്നലെ 10 മണിക്കൂറോളമാണ് റിയയെ സിബിഐ ചോദ്യം ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ബിഹാറിൽ സുശാന്തിന്‍റെ കുടുംബം നൽകിയ പരാതിയിന്മേലുള്ള എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആറിൽ സുശാന്തിന്‍റെ മരണത്തിന് പിന്നിൽ റിയ ചക്രബർത്തിയാണെന്നും, സഹോദരൻ ഷൗവികിനും അച്ഛനമ്മമാർക്കും ഇതിൽ പങ്കുണ്ടെന്നും സുശാന്തിന്‍റെ കുടുംബം ആരോപിച്ചിരുന്നു.