കാർഷിക നിയമങ്ങൾ പിൻവലിക്കണം; സമരത്തിനൊരുങ്ങി ആർജെഡി; മഹാസഖ്യം കർഷകരോടൊപ്പമെന്നും തേജസ്വിയാദവ്
സമരത്തിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കാനാണ് തീരുമാനം. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപികരിച്ചു. രാജ്യത്തെ 80 ശതമാനം ജനങ്ങളെയും നിയമം ബാധിക്കുമെന്ന് തേജസ്വിയാദവ് പറഞ്ഞു.
ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ സമരത്തിനൊരുങ്ങി ആർജെഡിയും രംഗത്ത്. സമരത്തിന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കാനാണ് തീരുമാനം. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപികരിച്ചു. രാജ്യത്തെ 80 ശതമാനം ജനങ്ങളെയും നിയമം ബാധിക്കുമെന്ന് തേജസ്വിയാദവ് പറഞ്ഞു. മഹാസഖ്യം കർഷകരോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘുവിൽ ഒരു വിഭാഗം പ്രതിഷേധക്കാർ രംഗത്തെത്തി. പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്നാണ് ഒരു വിഭാഗം ആളുകൾ കൂട്ടം ചേർന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പൊലീസ് കാര്യമായി തടയാതിരുന്നതിനെ തുടർന്നാണ് ഈ പ്രതിഷേധക്കാർ സമരം ചെയ്യുന്ന കർഷകരുടെ അരികിലേക്ക് എത്തിച്ചേർന്നതും സംഘർഷാവസ്ഥയുണ്ടായതും. കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളുമടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് ഇടപെട്ട് നീക്കി.